ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുതിയൊരധ്യായം ; ദേശീയ ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 02:12 PM |
Last Updated: 15th February 2021 02:21 PM | A+A A- |
പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു / ഫെയ്‌സ്ബുക്ക് ചിത്രം
തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുതിയൊരധ്യായം കുറിച്ചുകൊണ്ട് ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിന് സമര്‍പ്പിച്ചു. 520 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഗതാഗത മേഖലയില്‍ വലിയ വികസനക്കുതിപ്പാണുണ്ടായത്. റോഡ് ഗതാഗതത്തില്‍ മാത്രമല്ല; വ്യോമജലഗതാഗത മേഖലകളിലൊക്കെ ആ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം ദേശീയ ജലപാത സജ്ജമായതോടു കൂടി പുതിയ സാധ്യതകള്‍ തുറക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്. കൂടാതെ 1200 കിലോമീറ്റര്‍ ഫീഡര്‍ കനാലുകളും വിവിധ ജില്ലകളിലായി നിലവിലുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം 2022ല്‍ അവസാനിക്കുന്ന രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കും.
2025ല്‍ അവസാനിക്കുന്ന 3ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വേളി മുതൽ അബ്ദുൽ കലാം പാർക്ക് വരെ മുഖ്യമന്ത്രി ബോട്ടിൽ യാത്ര ചെയ്യുകയും ചെയ്തു.