നീതിക്ക് വേണ്ടിയുള്ള സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്കു കൊണ്ട് നേരിടുന്നു : ചെന്നിത്തല

പിന്‍വാതില്‍ നിയമനത്തിന് കണ്‍സള്‍ട്ടന്‍സി നല്‍കിയ സര്‍ക്കാരാണിത്
രമേശ് ചെന്നിത്തല / ടെലിവിഷന്‍ ചിത്രം
രമേശ് ചെന്നിത്തല / ടെലിവിഷന്‍ ചിത്രം

പത്തനംതിട്ട : നീതിക്ക് വേണ്ടിയുള്ള സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്കു കൊണ്ട് നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങേയറ്റം തെറ്റായ നടപടിയാണിത്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കണക്കുകള്‍ ഉദ്ധരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രി ഇന്നലെ അവകാശപ്പെട്ടത് ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,57, 909 നിയമന ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ടെന്നാണ്. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി പറഞ്ഞത് ഒരു ലക്ഷത്തി അമ്പത്തോരായിരം എന്നാണ്. അങ്ങനെയാണെങ്കില്‍ പോലും അത് യുഡിഎഫ് കാലത്തെ നിയമനങ്ങളുടെ അടുത്തൊന്നും എത്തുന്നില്ല. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,58, 680 നിയമനങ്ങളാണ് പിഎസ് സി വഴി നടത്തിയത്. ഇതില്‍ ഏതാണ് കൂടുതലെന്ന് കണക്കുകള്‍ നോക്കിയാല്‍ അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. 12,185 പൊലീസ് നിയമനം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നു. അല്ലാതെ, 4791 അല്ല. ഇപ്പോഴും 2500 സിപിഒ ഒഴിവുണ്ട്. 

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ പോലും കള്ളക്കണക്കുകളുണ്ട്. പിന്‍വാതില്‍ നിയമനത്തിന് കണ്‍സള്‍ട്ടന്‍സി നല്‍കിയ സര്‍ക്കാരാണിത്. പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാരായി ഇത് മാറി. എല്ലാ മാനദണ്ഡങ്ങളും യോഗ്യതകളും നോക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.  എസ്എസ്എല്‍സി പോലും പാസാവാത്ത സ്വപ്‌ന സുരേഷിനെ ഒന്നേ മുക്കാല്‍ ലക്ഷം ശമ്പളത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ പ്രകാരമാണ്. അത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്? 

അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ജോലി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സമരം ചെയ്യുന്ന ജനതയോട് ചര്‍ച്ച നടത്തില്ലെന്നത് ജനാധിപത്യവിരുദ്ധമാണ്, ഏകാധിപത്യപരമാണ്. ഇങ്ങനെയാണെങ്കില്‍ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചത് തരംതാണ നടപടിയെന്നും ചെന്നിത്തല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com