തിരുവനന്തപുരം : താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ തല്‍ക്കാലം നിര്‍ത്തിവച്ചതു കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. മുഖ്യമന്ത്രി ഒരു റാങ്ക് ലിസ്റ്റിലെ അഞ്ചിലൊന്ന് പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുക എന്നു പറഞ്ഞിരുന്നു. അഞ്ചിലൊന്ന് പേര്‍ക്കെങ്കിലും ജോലി ലഭ്യമാകണമെന്നാണ് തങ്ങളുടെ ആവശ്യം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം തുടരുമെന്നും എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
പ്രായോഗികമല്ലാത്ത ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചര്‍ച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും, എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് യഥാർത്ഥ പ്രശ്നങ്ങൾ ബോധ്യപ്പെട്ടിട്ടില്ല. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. പുതിയ തസ്തിക സൃഷ്ടിക്കാൻ ഇതിലൂടെ വഴിയൊരുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ തീരുമാനം തീരുമാനിച്ചിരുന്നു. സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതായി മന്ത്രിസഭായോഗം വിലയിരുത്തി. ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കില്ല. ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ