കൊച്ചി: മണ്ണിലലിയുന്ന തരം പരിസ്ഥിതി സൗഹാർദപരമായ പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി ഹൈകോടതി. കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് കാരി ബാഗുകളുടെ വിലക്ക് നിലവിലെ സാഹചര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.
കമ്പോസ്റ്റബിൾ കാരി ബാഗുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യം ചെയ്ത് കൊച്ചി ആസ്ഥാനമായ ഗ്രീൻ എർത്ത് സൊല്യൂഷൻസ് ഉടമ ഡോ വസുന്ധര മേനോൻ ഉൾപ്പെടെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 2020 ജനുവരി ഒന്നിനായിരുന്നു മണ്ണിലലിയുന്ന തരം പ്ലാസ്റ്റിക് കാരി ബാഗുകൾ ഒഴികെയുള്ളവ നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
ഇത്തരം ബാഗുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതോതിൽ സാധാരണ പ്ലാസ്റ്റിക് കാരി ബാഗുകൾ വിപണിയിലിറങ്ങിയെന്ന പേരിലാണ് കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിയത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അംഗീകരിച്ചിട്ടും കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് ജോലി ചെയ്ത് ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ ബാധിക്കുന്നതാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ