കുമളി: യുവതിയെ ഒപ്പം താമസിച്ചിരുന്നയാൾ കുത്തിക്കൊലപ്പെടുത്തി. മകനെ ഉപദ്രവിച്ചതിന്റെ പേരിൽ പിണങ്ങിപ്പോയ യുവതിയെയാണ് കൊലപ്പെടുത്തിയത്. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ(ഉമാ മഹേശ്വരി-36) ആണു മരിച്ചത്.
സംഭവത്തിൽ വാഗമൺ കോട്ടമല രണ്ടാം ഡിവിഷൻ മണികണ്ഠൻ ഭവനിൽ ഈശ്വരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉമ 8 മാസം മുൻപാണ് ഈശ്വരനുമായി ഒന്നിച്ചു താമസം തുടങ്ങിയത്. മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതോടെ റസിയ എന്ന പേരു സ്വീകരിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധം ഏറെ നീണ്ടു നിന്നില്ല.
ഭർത്താവുമായി ബന്ധം പിരിഞ്ഞ ശേഷം റസിയ മകനെ ചിൽഡ്രൻസ് ഹോമിലാക്കി. ഈശ്വരനും തന്റെ മകനെ ഇതേ സ്ഥാപനത്തിൽ എത്തിച്ചിരുന്നു. ഇവിടെ വച്ചു പരിചയത്തിലായ ഇരുവരും ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരിക്കൽ റസിയയുടെ മകനെ ഈശ്വരൻ ഉപദ്രവിച്ചു. ഇതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണമുണ്ടായതിന്റെ പേരിൽ ഇരുവരും പിരിഞ്ഞു. 3 ദിവസം മുൻപാണ് റസിയ മറ്റൊരു വാടക വീട്ടിലേക്കു താമസം മാറിയത്.
ഇന്നലെ രാവിലെ ഉമ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തിപ്പരുക്കേൽപിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കുമളിയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ