'വക്കാലത്തല്ല'; ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

ഞാന്‍  സിപിഎമ്മിനെ പലകാര്യങ്ങളിലും   അതിനിശിതമായി   വിമര്‍ശിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകനാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ജയിലില്‍ തുടരുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി ശക്തിധരന്‍. ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന്  വ്യാപാര ഇടപാട്  കേസ്   എന്തൊരു കൊടും വഞ്ചന  ആയിരുന്നു എന്ന്  ഇന്നലെ  കുറ്റപത്രം  കോടതിയില്‍  എത്തിയപ്പോഴാണ്  വെളിവായത്. ഈ അന്വേഷണ ഏജന്‍സി ബാംഗ്ലൂര്‍ സിറ്റി സെഷന്‍സ് കോടതിയില്‍  തിങ്കളാഴ്ച    സമര്‍പ്പിച്ച  കുറ്റപത്രത്തില്‍  ബിനീഷ് ഈ കേസില്‍  പ്രതിയേ അല്ല  എന്ന്  വ്യക്തമാക്കിയിട്ടുള്ളതായും ശക്തിധരന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കോടിയേരിയുടെ മകന്‍  ആയതുകൊണ്ടോ  ജയില്‍?
ഞാന്‍  സിപിഎമ്മിനെ പലകാര്യങ്ങളിലും   അതിനിശിതമായി   വിമര്‍ശിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് . ആ വിമര്‍ശനങ്ങളെ  'സൈബര്‍ സഖാക്കള്‍'  സഹിഷ്ണുതയില്ലാതെ  അതിനീചമായി ആക്രമിക്കാറുമുണ്ട്. കുടുംബാംഗങ്ങളെ  പോലും  വെറുതെ  വിടാറില്ല. അത്  അവര്‍ വളര്‍ന്ന സംസ്‌ക്കാരം.  പക്ഷെ അതുകൊണ്ട്  എനിക്ക്  സത്യം വിളിച്ചു പറയാതിരിക്കാനാകില്ല. 
എന്തിനാണ്  ബിനീഷ് കോടിയേരിയെ  ജയിലില്‍  ഇട്ടിരിക്കുന്നത്? ബിനീഷ് കോടിയേരി   ആരെയെങ്കിലും കബളിപ്പിച്ചോ? ആരുടെയെങ്കിലും  പണം അപഹരിച്ചോ? രാജ്യദ്രോഹപരമായ  എന്തെങ്കിലും കുറ്റം ചെയ്‌തോ? ഏതെങ്കിലും വ്യക്തിയില്‍  നിന്നോ സംഘടനയില്‍ നിന്നോ  സ്ഥാപനത്തില്‍  നിന്നോ  അദ്ദേഹത്തിനെതിരെ  പരാതി  ഉണ്ടോ?  ബിനീഷ് കോടിയേരി  സാമ്പത്തിക ഇടപാടുകളില്‍  നിയമങ്ങള്‍  ലംഘിച്ചിട്ടുണ്ടാകാം. അത്  വലിയ  കുറ്റം തന്നെയാണ്. അത്തരത്തില്‍  നൂറുകണക്കിന്  കേസുകള്‍ പലര്‍ക്കുമെതിരെ നിലവിലുണ്ട് . അവരൊന്നും  ജയിലുകളില്‍  അല്ല.  അവര്‍ക്ക്  നിയമാനുസരണം തക്ക ശിക്ഷ ലഭിക്കുകയും  വേണം. ബിനീഷ് കോടിയേരിയെപ്പോലെ   ചിലര്‍  മാത്രം  എങ്ങിനെ ഇത്തരത്തില്‍ കാരാഗൃഹത്തില്‍   കഴിയേണ്ടിവരുന്നു?.     ഇവിടെ  കേന്ദ്ര  അന്വേഷണ ഏജന്‍സികളുടെ  പരിശുദ്ധി  വീണ്ടും  ചോദ്യ  ചിഹ്നമായി  മാറുകയാണ് ബിനീഷ് കോടിയേരിക്കെതിരായ      മയക്കുമരുന്ന്  വ്യാപാര ഇടപാട്  കേസ്   എന്തൊരു കൊടും വഞ്ചന  ആയിരുന്നു എന്ന്  ഇന്നലെ  കുറ്റപത്രം  കോടതിയില്‍  എത്തിയപ്പോഴാണ്  വെളിവായത്.. 
ഈ അന്വേഷണ ഏജന്‍സി ബാംഗ്ലൂര്‍ സിറ്റി സെഷന്‍സ് കോടതിയില്‍  തിങ്കളാഴ്ച    സമര്‍പ്പിച്ച  കുറ്റപത്രത്തില്‍  ബിനീഷ് ഈ കേസില്‍  പ്രതിയേ അല്ല  എന്ന്  വ്യക്തമാക്കിയിട്ടുണ്ട്.സാമ്പത്തിക ഇടപാട് കേസില്‍  . ജയിലില്‍ ആയിരുന്ന  ബിനീഷിനെ  നവംബറില്‍   നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ  ആദ്യം   കസ്റ്റഡിയില്‍  വാങ്ങിയതും  ഇതിന്റെ തെളിവ്  സമാഹരണത്തിന്റെ  പേരിലാണ്.ബിനീഷ് ജയിലില്‍  ആയിരുന്നപ്പോള്‍   ബിനീഷിന്റെ  തലസ്ഥാനത്തെ  വീട് റെയ്ഡ് ചെയ്തത്  മയക്കുമരുന്ന് കേസിലെ കൂട്ടുപ്രതിയില്‍  നിന്ന് മയക്കുമരുന്ന് ഇടപാട്  സംബന്ധിച്ച്   കിട്ടിയ വിവരങ്ങളുടെ തെളിവ് ശേഖരണത്തിന്  ആണെന്ന് അന്ന് അവകാശപ്പെട്ടതും ഇതേ  ഏജന്‍സി തന്നെയാണ്. പക്ഷെ  എന്നാല്‍ ഈ അന്വേഷണ ഏജന്‍സി ബാംഗ്ലൂര്‍ സിറ്റി സെഷന്‍സ് കോടതിയില്‍  തിങ്കളാഴ്ച    സമര്‍പ്പിച്ച  കുറ്റപത്രത്തില്‍  ബിനീഷ് ഈ കേസില്‍  പ്രതിയേ അല്ല. . മാത്രമല്ല  മയക്കുമരുന്ന്  ഇടപാടുമായി  ബിനീഷിനു ഒരു ബന്ധവുമില്ലെന്ന്  ഉത്തമ ബോധ്യമുണ്ടായിട്ടും  ആ വിവരം പുറത്തുവിടാതെ   മാസങ്ങളായി  ജയിലില്‍  ഇട്ടിരിക്കുകയാണ്. ഇതാണോ  ഒരു പരമോന്നത  അന്വേഷണ ഏജന്‍സിയില്‍  നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്?   ഇതില്‍  രാഷ്ട്രീയ പകപോക്കല്‍ ഉണ്ടെന്ന് ആരെങ്കിലും  ആരോപിച്ചാല്‍ എങ്ങിനെ  കുറ്റപ്പെടുത്താനാകും? കേരളത്തില്‍  മാതൃഭൂമി  പത്രം ഇതുസംബന്ധിച്ച  എല്ലാ വാര്‍ത്തകളിലും  ബിനീഷിന്റെ  പേരിന് മുന്‍പ് ചേര്‍ത്തിരുന്നത് 'മയക്കുമരുന്ന്  കേസിലെ  പ്രതി'യെന്ന നിലയിലായിരുന്നു. റിപ്പബ്ലിക്  ടി വി  ചാനലും  ആഴ്ചകളോളം  ഇത്  ആഘോഷമായി  കൊണ്ടാടി. .  ബിനീഷ്   ആര്‍ക്കെങ്കിലും  മയക്കുമരുന്ന് വില്‍ക്കാനോ  വാങ്ങാനോ  അതിന്റെ  പ്രചാരണത്തിനോ  ഇടപെട്ടതായി  നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോക്കു ഇത്രയും   മാസങ്ങള്‍  ജയിലില്‍ ഇട്ടിട്ടും  തരിമ്പും  തെളിവ്  കിട്ടിയില്ല.    കേരളത്തിലെ സിപിഎം  സംസ്ഥാന സെക്രട്ടറിയുടെ  മകന്‍  മയക്കുമരുന്ന് കേസില്‍  പ്രതിയായി ജയിലില്‍ ആണെന്ന വാര്‍ത്ത  ലോകം മുഴുവന്‍  പ്രചരിപ്പിച്ച   മാധ്യമങ്ങളും  ഇപ്പോള്‍വെട്ടിലാണ്.മനുഷ്യത്വ ഹീനമായ ഈ പ്രചാരണം ഏറ്റെടുത്ത മാധ്യമങ്ങള്‍ക്ക്  സത്യം പുറത്തുകൊണ്ടുവരാന്‍  ബാധ്യതയില്ലേ ?  ബിനീഷ്  മയക്കുമരുന്ന്  കേസില്‍  പ്രതിയല്ലെന്ന്  കണ്ടെത്തിയത്   അതേ കുറ്റം  ആരോപിച്ചു  ജയിലില്‍  അടച്ചവര്‍  തന്നെയാണ് .   ഒരു  ബിനീഷ് കോടിയേരിയുടെ  പ്രശ്‌നം മാത്രമല്ല ഇത്.   ഏതെങ്കിലും 
ഒരു രാഷ്ട്രീയ  പാര്‍ട്ടിയുടെ  മാത്രം പ്രശ്‌നവുമല്ല  ഇത്. അതേസമയം ഇദ്ദേഹം കമ്മ്യുണിസ്റ്റ് ശീലങ്ങള്‍  അനുസരിച്ചു  ജീവിക്കുന്നയാളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല ആ കൂടെയിലെ  ചീഞ്ഞ മാമ്പഴമാകാം അത്. ഇത്  അദേഹത്തിന്  വേണ്ടിയുള്ള  വക്കാലത്തുമല്ല    പിറന്നു 
 വീണ ശേഷം   അദ്ദേഹത്തെ  ടെലിവിഷനില്‍  അല്ലാതെ ഞാന്‍ കണ്ടിട്ടുമില്ല.  പക്ഷെ ഇതൊരു ജനാധിപത്യവ്യവസ്ഥയാണ്. ഇവിടെ നിയമം അനുശാസിക്കുന്ന  രീതിയിലെ അന്വേഷണ ഏജന്‍സികള്‍  പ്രവര്‍ത്തിക്കാവൂ. ഏതെങ്കിലും നേതാവോ   ആശയമോ  കലഹരണപ്പെട്ടെങ്കില്‍ അതിനെ തുടച്ചു നീക്കാന്‍  ഇതല്ല മാര്‍ഗ്ഗം. ഒരായുസ്സ് മുഴുവന്‍  ഒരാശയത്തിനു  വേണ്ടി ജീവിക്കുന്നവര്‍ക്ക് (ബിനീഷ്  കോടിയേരിക്കല്ല)  നേരിടേണ്ടിവരുന്ന  ഏറ്റവും  തിക്തമായ  അനുഭവം അല്ലേ ഇത്.    ഒരാളും ഇത്തരം അധികാര ഗര്‍വ്വിനു  ഇരയായിക്കൂട.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com