കോഴിക്കോട് : കോഴിക്കോട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. കീറിയപറമ്പത്ത് രാജു എന്നയാളാണ് മരിച്ചത്. രാജുവിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും ഇന്നലെ പുലർച്ചെയാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മറ്റ് മൂന്ന് പേരുടെയും നില ഗുരുതരമാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിസയിലാണ്.
പുലർച്ചെ രണ്ടരയോടെയാണ് രാജുവിനെയും ഭാര്യ റീന, പ്ലസ്ടുവിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന മക്കൾ സ്റ്റാലിഷ്, സ്റ്റെഫിൻ എന്നിവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാജുവിൻറെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് തീ ഉയരുന്നത് നാട്ടുകാർ കണ്ടത്. ഇവർ കിടന്നിരുന്ന മുറി പൂർണമായും കത്തിനശിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് കുടുംബാംഗങ്ങളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പാനൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.
ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ