35-40 സീറ്റ് കിട്ടിയാല്‍ മതി ; കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും : കെ സുരേന്ദ്രന്‍

ചിലര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നു എന്നു പറഞ്ഞ് അപ്പുറത്ത് വിലപേശുന്നുണ്ട്
കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക് ലൈവില്‍ നിന്ന്‌
കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക് ലൈവില്‍ നിന്ന്‌

കോഴിക്കോട് : കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 35-40 സീറ്റ് കിട്ടിയാല്‍ മതിയെന്ന് ബിജെപി. വിജയയാത്രയ്ക്കിടെ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക്, സിപിഎമ്മും കോണ്‍ഗ്രസും ഒക്കെ ഉണ്ടല്ലോ എന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു മേയര്‍ അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് കേട്ടു. എല്ലാ ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല. ചിലര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നു എന്നു പറഞ്ഞ് അപ്പുറത്ത് വിലപേശുന്നുണ്ട്. അതറിയാമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമായി കാല്‍നൂറ്റാണ്ടായി പരിചയമുണ്ട്. അദ്ദേഹത്തിനൊപ്പം ഒരു ദിവസം ചായകുടിച്ചു. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ വീട്ടില്‍ ഇടയ്ക്ക് പോകാറുള്ളതാണെന്നും, അതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വലിയ കാര്യമില്ല. സിപിഎം നേതാവ് ആയതുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോകാന്‍ പാടില്ലെന്നുണ്ടോ ?. ഞാന്‍ പിണറായി വിജയനല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സിപിഎം എത്ര നിര്‍ത്തുമോ അതിന്റെ ഇരട്ടി പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തും. പാവപ്പെട്ടവരുടേയും ദളിതരുടേയും പാര്‍ട്ടിയാണെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ഇത്രയും കാലമായിട്ടും ഒരു പട്ടികജാതിക്കാരനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ. വലിയ പ്രസംഗമാണ് അവര്‍ നടത്തുന്നത്. 

ബിജെപി ജനറല്‍ സീറ്റില്‍ അടക്കം നിരവധി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ മല്‍സരിപ്പിച്ചു. ഇത്തവണയും ജനറല്‍ സീറ്റില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെ മല്‍സരിപ്പിക്കുന്നത് ബിജെപി ആയിരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കാരാട്ട് റസാഖ് ലീഗിലേക്ക് പോയാലും വേറൊരു റസാഖിനെയേ സിപിഎം മല്‍സരിപ്പിക്കുകയുള്ളൂ. കൊടുവള്ളി, കുന്ദമംഗലം, കോഴിക്കോട് സൗത്ത് മണ്ഡലങ്ങള്‍ ചില ആളുകള്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തു വെച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ആഴക്കടല്‍ മല്‍സ്യബന്ധന അഴിമതിയില്‍ മേഴ്‌സിക്കുട്ടിയമ്മ ചെറിയ മീന്‍ മാത്രമാണ്. വലിയ മീനുകള്‍ പിണറായി വിജയനും ഇപി ജയരാജനുമാണ്. പിണറായിയെയും ജയരാജനെയും വിട്ട് മേഴ്‌സിക്കുട്ടിയമ്മയെ മാത്രം പിടിക്കുന്നതില്‍ എന്താണ് കാര്യം. ഈ അഴിമതിയെല്ലാം നടത്തുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. പിണറായിയെയാണ് പിടിക്കേണ്ടത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com