നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയിൽ വാൾകൊണ്ട് വെട്ടി; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയിൽ വാൾകൊണ്ട് വെട്ടി; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
മരിച്ച ആർഎസ്എസ് പ്രവർത്തകൻ നന്ദു
മരിച്ച ആർഎസ്എസ് പ്രവർത്തകൻ നന്ദു

ആലപ്പുഴ: വയലാറിൽ എസ്ഡിപിഐ ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. കൊലപാതകം നടത്താൻ പ്രതികൾ ​ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. 

പ്രതികൾ നന്ദുവിന്റെ തലയിൽ വാൾകൊണ്ട് വെട്ടി. ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്‌കറും ആയുധങ്ങൾ കൊലയാളി സംഘത്തിന് കൈമാറി. നിർത്തിയിട്ട കാറിൽ മാരക ആയുധങ്ങൾ സജ്ജമാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. കൊലപാതകം ​ഗൂഢാലോചന അടക്കം 12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്ണയാണ് വെട്ടേറ്റു മരിച്ചത് സംഭവത്തിൽ ആറ് എസ്ഡിപിഐ പ്രവർത്തകർ പിടിയിലായിരുന്നു. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തലക്കാരായ അൻസിൽ, സുനീർ എന്നിവരാണ് പിടിയിലായത്. കണ്ടാലറിയുന്ന 16 പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ആർഎസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ  ആർഎസ്എസ് പ്രവർത്തകൻ വയലാർ കടപ്പള്ളി കെ എസ് നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് എസ്ഡിപിഐ നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടർച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. അതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com