റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥനെ കഞ്ചാവ് വിൽപ്പനക്കാരൻ ചവിട്ടിവീഴ്ത്തി, വാക്കത്തി കൊണ്ട് മുതുകിൽ വെട്ടി, ​ഗുരുതര പരിക്ക്

റോഡരികിൽ ഇളനീർ വിൽക്കുന്ന ഷബീർ രഹസ്യമായി മയക്കുമരുന്ന് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ : കഞ്ചാവ് റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥനെ വിൽപ്പനക്കാരൻ ആക്രമിച്ചു. എക്സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് വിൽപ്പനക്കാരൻ ചവിട്ടിവീഴ്ത്തി മുതുകിൽ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പാപ്പിനിശ്ശേരി എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ നിഷാദിനാണ് (46) വെട്ടേറ്റത്. 

പ്രതി യോഗശാലയ്ക്ക് സമീപത്തെ ഇളനീർ വിൽപ്പനക്കാരൻ ദയാ മൻസിലിൽ ഷബീറിനെ (36) കണ്ണപുരം പൊലീസ് അറസ്റ്റുചെയ്തു. സാരമായി പരിക്കേറ്റ ഓഫീസറെ സ്വകാര്യ ആസ്പത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി പി റോഡിലെ കല്യാശ്ശേരി കണ്ണപുരം യോഗശാലയിൽ വാഴാഴ്ച രാവിലെ 11.30-ഓടെയണ് സംഭവം.

റോഡരികിൽ ഇളനീർ വിൽക്കുന്ന ഷബീർ രഹസ്യമായി മയക്കുമരുന്ന് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. പലതവണ റെയ്ഡിന് ചെന്നെങ്കിലും തൊണ്ടിസാധനം കിട്ടാത്തതിനാൽ അറസ്റ്റുചെയ്യാനായില്ല. വ്യാഴാഴ്ച രാവിലെ വീണ്ടും ചെന്നപ്പോൾ കഞ്ചാവ് പ്ലാസ്റ്റിക് കവറിൽ ചെറിയ പൊതികളാക്കി ബാഗിൽ വെച്ചത് എക്സൈസ് സംഘം കണ്ടെത്തി. ഇതോടെ കുപിതനായ ഷബീർ ഇളനീർ വെട്ടാനുപയോഗിക്കുന്ന വാക്കത്തിയുമായി ഉദ്യോഗസ്ഥർക്കുനേരേ തിരിഞ്ഞു.

പകച്ചുപോയ സംഘം പിന്നോട്ട് മാറുന്നതിനിടെ നിഷാദിനെ ഇയാൾ ചവിട്ടിവീഴ്ത്തി. വീഴ്ചയിൽ വലതുകാൽമുട്ടിന്റെ ചിരട്ട തകർന്ന നിഷാദിന്റെ മുതുകിൽ വെട്ടുകയായിരുന്നു. ഷബീർ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നു. ബഹളത്തിനിടെ ഇയാൾ 50 മീറ്ററോളം ഓടി. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസും എക്സൈസ് സംഘവും ചേർന്ന് ഷബീറിനെ കീഴ്‌പ്പെടുത്തി കണ്ണപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com