കണ്ണൂർ: വഴിതെറ്റിയെത്തിയ യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ബസ് കണ്ടക്ടർമാർ അറസ്റ്റിൽ. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂർ കക്കാട് മിഥുൻ (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- വടകര സ്വദേശിനിയായ 26 കാരിയാണ് പീഡനത്തിനിരയായത്. 22ന് വൈകീട്ട് യുവതിയെ കാണാതായിരുന്നു. 24വരെ യുവതി എവിടെയായിരുന്നു എന്നതിനെപറ്റി വിവരം കിട്ടിയിട്ടില്ല. 24ന് സന്ധ്യയോടെ കണ്ണൂരിൽ നിന്നു പുറപ്പെടുന്ന ബസിൽ യുവതി കയറിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്നാണ് രൂപേഷ് യുവതിയെ ലോഡ്ജിലെത്തിച്ചത്. മറ്റൊരു കണ്ടക്ടറായ മിഥുനിനെയും വിളിച്ചു.
അതിനിടെ യുവതി ബഹളം വെച്ചതോടെ ലോഡ്ജിൽ നിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണിൽ കൊണ്ടുവിട്ടു. എന്നാൽ, അവിടെ നിന്ന് നടന്ന് പെട്രോൾ പമ്പിലെത്തിയ യുവതി ബസിൽ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
പിന്നീട് യുവതിയെ പയ്യോളി പൊലീസ് വീഡിയോ കോൾ ചെയ്തപ്പോൾ കണ്ട ദൃശ്യത്തിൽ പറശ്ശിനിക്കടവിലെ പെട്രോൾ പമ്പാണെന്ന് പൊലീസിന് മനസ്സിലായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പയ്യോളിയിലേക്ക് സ്ഥലം മാറി വന്ന കണ്ണൂർ സ്വദേശികളായ സിഐ കെ കൃഷ്ണനും എസ്ഐ വിആർ വിനേഷും ഈ വിവരം തളിപ്പറമ്പ് എസ്ഐ എകെ സജീഷിനെ അറിയിച്ചു.
രാത്രി തന്നെ തളിപ്പറമ്പ് പൊലീസ് പമ്പിന് സമീപം നിർത്തിയിട്ട ബസുകളിൽ കയറി പരിശോധന നടത്തി. അപ്പോഴാണ് ബസിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ പൊലീസ് പ്രതികളെയും പിടികൂടി. വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ