തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങള്‍ ഇക്കുറി പ്രധാന പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും. സിപിഎം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുമ്പോള്‍ കോണ്‍ഗ്രസിന്റേത് കൂടും. പിളര്‍പ്പിനെത്തുടര്‍ന്നു ബിഡിജെഎസ് ദുര്‍ബലമായി നില്‍ക്കുന്നതിനാല്‍ ബിജെപിയും ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കും.
കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ മുന്നണിയിലേക്കു വന്നതോടെ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ മാറ്റമുണ്ടാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ആയിരുന്നപ്പോള്‍ മാണി വിഭാഗം 15 സീറ്റിലാണ് മത്സരിച്ചത്. അന്ന് ജെഡിയു ആയിരുന്ന എല്‍ജെഡി ഏഴു സീറ്റിലും. ഇവര്‍ മത്സരിച്ചു വന്ന 22 സീറ്റില്‍ 15 എണ്ണമെങ്കിലും ഇത്തവണ ഇടതു മുന്നണി നല്‍കുമെന്നാണ് സൂചനകള്‍. ഇതിനായി മുന്നണിയിലെ മുഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ച ചെയ്യും.
സിപിഎം കഴിഞ്ഞ തവണ 87 പേരെ പാര്‍ട്ടി ചിഹ്നത്തിലും അഞ്ചു പേരെ സ്വതന്ത്രരായും മത്സരിപ്പിച്ചു. സിപിഐക്ക് 27 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇക്കുറി കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കുമായുള്ള വിഭജനം പൂര്‍ത്തിയാവുമ്പോള്‍ സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം 85 ആയി കുറഞ്ഞേക്കും. സിപിഐ രണ്ടു സീറ്റുകളാണ് വിട്ടുനല്‍കുക. കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകളില്‍ മത്സരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനാം രാജേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ നേതാക്കളുമായുള്ള സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ച നാളെയാണ്.
കഴിഞ്ഞ തവണ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുണ്ടാവും. കേരള കോണ്‍ഗ്രസും എല്‍ജെഡിയും പോയതിലൂടെ ഒഴിവു വരുന്ന 22 സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസും മുസ്ലിം ലീഗും പങ്കുവയ്ക്കും. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ക്കായി പിജെ ജോസഫ് രംഗത്തുണ്ടെങ്കിലും ജോസഫ് വിഭാഗത്തിന് പരമാവധി 12 സീറ്റുകള്‍ നല്‍കാനാണ് നീക്കം. ലീഗ് കഴിഞ്ഞ തവണ 24 സീറ്റിലാണ് മത്സരിച്ചത്. 30 സീറ്റു വേണമെന്നാണ് ഇത്തവണ അവരുടെ ആവശ്യം. 27 സീറ്റ് എന്ന ധാരണയില്‍ ലീഗ് നേതൃത്വം കോണ്‍ഗ്രസുമായി എത്തിയതായാണ് അറിയുന്നത്. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച യുഡിഎഫ് സീറ്റ് വിഭജന പ്രഖ്യപനമുണ്ടാവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ