പുതുവൽസരാഘോഷങ്ങൾക്ക് ലഹരി കൂട്ടാൻ എത്തിച്ചു, തൃശ്ശൂരില്‍ മയക്കുമരുന്നും കഞ്ചാവും പിടികൂടി ; യുവതി‌യും യുവാവും അറസ്റ്റിൽ

വെള്ളറക്കാട് ആദൂർ റോഡരികിൽനിന്നും സീനിയർ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്‌പന്നങ്ങൾ പിടികൂടിയത്
ലഹരി മരുന്ന് കടത്ത് / ഫയല്‍ ചിത്രം
ലഹരി മരുന്ന് കടത്ത് / ഫയല്‍ ചിത്രം

തൃശ്ശൂർ : പുതുവൽസരാഘോഷങ്ങൾക്ക് ലഹരി പകരാനായി എത്തിച്ച മയക്കുമരുന്ന് പിടികൂടി. യുവതി അടക്കം രണ്ടുപേർ അറസ്റ്റിലായി. തൃശൂർ
വെള്ളറക്കാട് ആദൂർ റോഡരികിൽനിന്നും സീനിയർ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്‌പന്നങ്ങൾ പിടികൂടിയത്.

പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടിൽ ബബിത (35), ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ വീട്ടിൽ റിഹാസ് (21) എന്നിവരാണ് അറസ്റ്റിലായത്. 150 മില്ലി ഗ്രാം എംഡിഎംഎ എന്ന  സിന്തറ്റിക് മയക്കുമരുന്ന് ബബിതയുടെ കൈവശത്തു നിന്നും കണ്ടെടുത്തു. 20 ​ഗ്രാം കഞ്ചാവാണ് റിഹാസിൽ നിന്നും പിടിച്ചെടുത്തത്. 

അർധരാത്രിയിൽ ഗ്രൗണ്ടിനു സമീപത്തെ വീട്ടിൽ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നത് പതിവായിരുന്നു. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വിൽപ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ ലഹരിമരുന്ന് 500 മില്ലിഗ്രാം വരെ കൈവശം വെക്കുന്നത് പത്തുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.

ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വെള്ളറക്കാട്ടു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇരിക്കൂറിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 9 ​ഗ്രാം എംഡിഎംഎ പിടികൂടി. ഇരിക്കൂർ സ്വദേശി സാജിദ് എന്നയാളെ അറസ്റ്റ് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com