നിയമസഭ തെരഞ്ഞെടുപ്പ് ഇക്കുറി നേരത്തെ ?; പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂർത്തിയാക്കാൻ ആലോചന
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽത്തന്നെ നടക്കാൻ സാധ്യത. പരീക്ഷകൾ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മേയ് രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടത്താനാണ് ആദ്യം ആലോചിച്ചത്. ഇതിനുശേഷമാണ് സിബിഎസ്ഇ പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചത്. മേയ് നാലുമുതൽ ജൂൺ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ. ഈ സാഹചര്യത്തിൽ സിബിഎസ്ഇ-ഐസിഎസ് സി പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ആലോചന.
മാർച്ചിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകളുമുണ്ട്. ഇതോടെയാണ് ഏപ്രിലിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താൻ ആലോചന ശക്തമായത്. കേരളത്തിൽ ബഹുഭൂരിപക്ഷം പോളിങ് കേന്ദ്രങ്ങളും സ്കൂളുകളാണ് എന്നതു കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
2016-ൽ മേയ് 16-നാണ് വോട്ടെടുപ്പ് നടന്നത്. 19-ന് വോട്ടെണ്ണി. 25-ന് മന്ത്രിസഭ അധികാരമേറ്റു. ഇത്തവണ കേരളത്തിലെ സാഹചര്യവും തെരഞ്ഞെടുപ്പിന് അനുയോജ്യമായ സമയവും അടുത്തയാഴ്ച എത്തുന്ന കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ ചർച്ചചെയ്യും. രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതാവും സൗകര്യമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ