മൂന്നാർ: ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിലെ ദുരന്ത ബാധിതർക്കുള്ള സർക്കാർ സഹായധനം നാളെ കൈമാറും. മരിച്ച 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്കുള്ള വീടുകളും ഈ മാസം കൈമാറും.
ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരിന്റെ സഹായധനം ലഭിക്കാത്തതിനെതിരെ പരാതി ഉയർന്നതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിപണം കൈമാറുന്നത്. ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. ഇതിൽ 44 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ആദ്യഘട്ടത്തിൽ സഹായം നൽകുന്നത്. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികൾക്ക് കൈമാറും. ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു നേരത്തെ കിട്ടി.
ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി വീടു വച്ചുനൽകും. അവസാനഘട്ടത്തിലെത്തിയ വീടുകളുടെ നിർമാണം പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ താക്കോൽ കൈമാറാനാകുമെന്നാണ് അധികൃതർ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ