അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ; സംസ്‌കാരം അതിനുശേഷം

ഇന്നലെ രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം സംഭവിച്ചത്
അനില്‍ പനച്ചൂരാന്‍ / ഫയല്‍ ചിത്രം
അനില്‍ പനച്ചൂരാന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍. ബന്ധുക്കള്‍ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യും. കായംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. 

പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമാകും സംസ്‌കാരം സംബന്ധിച്ച് തീരുമാനമെടുക്കുക. ഇന്നലെ രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അവിടെനിന്ന് കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അനില്‍ പനച്ചൂരാന്‍ കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com