വിഗ്രഹം ഒളിപ്പിക്കാനെന്ന വ്യാജേന ഒപ്പം കൂട്ടി, ഇര്‍ഷാദ് കാട്ടിക്കൊടുത്ത കിണര്‍ തന്നെ അയാള്‍ക്ക് കുഴിമാടമാക്കി ; അരും കൊലയില്‍ നടുങ്ങി പൂക്കരത്തറ

കൊല്ലപ്പെട്ട ഇര്‍ഷാദും പ്രതികളായ സുഭാഷും എബിനും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു
ഇര്‍ഷാദ്, മൃതദേഹം കിണറില്‍ നിന്നും പുറത്തെടുക്കുന്നു / ടെലിവിഷന്‍ ചിത്രം
ഇര്‍ഷാദ്, മൃതദേഹം കിണറില്‍ നിന്നും പുറത്തെടുക്കുന്നു / ടെലിവിഷന്‍ ചിത്രം

മലപ്പുറം : പഞ്ചലോഹ വിഗ്രഹം ഒളിപ്പിക്കാനായി കൊല്ലപ്പെട്ട ഇര്‍ഷാദ് ചൂണ്ടിക്കാണിച്ച കിണര്‍ തന്നെ സുഹൃത്തുക്കള്‍ അയാളുടെ കുഴിമാടമാക്കി. മലപ്പുറം പൂക്കരത്തറയിലെ മാലിന്യം മൂടിയ കിണറില്‍ ഇര്‍ഷാദിനെ കൊന്നു തള്ളിയാല്‍ ആ വിവരം ഒരിക്കലും പുറംലോകം അറിയില്ലെന്നായിരുന്നു പ്രതികളുടെ ആത്മവിശ്വാസമെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഇര്‍ഷാദും പ്രതികളായ സുഭാഷും എബിനും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി കച്ചവടം നടത്തി വരികയായിരുന്നു ഇര്‍ഷാദ്. ഇതിനിടെയാണ് ഇര്‍ഷാദിനെ പഞ്ചലോഹ വിഗ്രഹമെന്ന തട്ടിപ്പ് വിഗ്രഹം കാണിച്ച് സുഭാഷ് വലയിലാക്കിയത്. 

പാലക്കാട് കുമരനെല്ലൂര്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയായ സുഭാഷ് വിഗ്രഹം നല്‍കാമെന്ന് കരാറുറപ്പിച്ച് അഞ്ച് ലക്ഷം കൈക്കലാക്കി. തട്ടിപ്പ് മനസിലാക്കിയ ഇര്‍ഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇര്‍ഷാദിനെ കൊല്ലാന്‍ സുഭാഷ് തീരുമാനിച്ചു. മൃതദേഹം ഒരുമറിയാതെ തള്ളാനുള്ള സ്ഥലമാണ് സുഭാഷ് തുടര്‍ന്ന് അന്വേഷിച്ചത്. 

ഇതിനായി കൊല്ലപ്പെട്ട ഇര്‍ഷാദിനെത്തന്നെ സുഭാഷ് ഒപ്പം കൂട്ടി. വിഗ്രഹം ഒളിപ്പിക്കാനുള്ള സ്ഥലം എന്ന വ്യാജേനയായിരുന്നു ഇര്‍ഷാദിനെ ഒപ്പം കൂട്ടിയത്. ഇര്‍ഷാദ് തന്നെയാണ് മാലിന്യം നിറഞ്ഞ പൂക്കരത്തറയിലെ പൊട്ടക്കിണര്‍ സുഭാഷിന് കാട്ടിക്കൊടുത്തതും. 

എടപ്പാളില്‍ 6 മാസം മുന്‍പു കാണാതായ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ (24) മൃതദേഹം ഇന്നലെയാണ് പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു പ്രതികളുമായി രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com