തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കല്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കെപിസിസിക്ക് 20 ഇന നിര്‍ദേശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഇതനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മല്‍സരിക്കേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.
നാലു തവണ തുടര്‍ച്ചയായി മല്‍സരിച്ചവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കരുത്. എല്ലാ ജില്ലയിലും പുതുമുഖങ്ങളായ യുവാക്കള്‍ക്ക് അവസരം നല്‍കണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. ജനറല്‍ സീറ്റുകളിലും പട്ടികജാതിക്കാരെ മല്‍സരിപ്പിക്കണം.
ബിജെപിയുടെ ഒ രാജഗോപാല്‍ കഴിഞ്ഞ തവണ വിജയിച്ച നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകമെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
50 വയസ്സില്‍ താഴെയുള്ളവരെ ബ്ലാക്ക് പ്രസിഡന്റുമാരാക്കണം. ജനപിന്തുണയുള്ള രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെയെങ്കിലും ജില്ലകളിൽ സ്ഥാനാര്‍ത്ഥികളാക്കണം. സമുദായ നേതാക്കളുടെ ലിസ്റ്റ് അംഗീകരിക്കരുത്. 10 ശതമാനം മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതിയെന്നും യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു. പാലക്കാട് മലമ്പുഴയില്‍ സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസ്സാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ