കതിരൂര്‍ മനോജ് വധക്കേസ് : യുഎപിഎ നിലനില്‍ക്കും ; ജയരാജന്റെ അപ്പീല്‍ തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 12:23 PM |
Last Updated: 05th January 2021 12:23 PM | A+A A- |
പി ജയരാജന്‍ / ഫയല്‍ ചിത്രം
കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം നേതാവ് പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയ നടപടി ചോദ്യം ചെയ്ത ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ജയരാജന്‍ അടക്കമുള്ള പ്രതികള്‍ അപ്പീല്‍ നല്‍കിയത്. യുഎപിഎ ചുമത്തിയ നടപടി നിയമ വിരുദ്ധമാണെന്നായിരുന്നു ജയരാജന്റെ വാദം.
സിബിഐയാണു പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ 25–ാം പ്രതിയായ പി ജയരാജനാണ് കൊലയ്ക്കു പിന്നിലെ മുഖ്യആസൂത്രകനെന്നാണ് സിബിഐ കണ്ടെത്തൽ. ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബർ ഒന്നിനാണ് കൊല്ലപ്പെട്ടത്.
സിപിഎം പ്രവർത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആർഎസ്എസിലേക്ക് ആകർഷിക്കപ്പെട്ടു. കണ്ണൂരിൽ പ്രവർത്തകർ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ൽതന്നെ മനോജിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നുവെന്നും സിബിഐ വ്യക്തമാക്കുന്നു.