കേരളത്തിനും കർണാടകയ്ക്കും അഭിമാന നിമിഷം ; 12 ലക്ഷം തൊഴിലവസരങ്ങള്‍ ; ​ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായി

ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. എന്നിട്ടും ജനങ്ങള്‍ ഒപ്പം നിന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു / എഎന്‍ഐ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു / എഎന്‍ഐ ചിത്രം

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായി. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടന ചടങ്ങ്. 

കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിന്റെയും കര്‍ണാടകയുടെയും വികസനത്തിന് പദ്ധതി വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ധന മലിനീകരണം പതിന്മടങ്ങ് കുറയും. റോഡ് ദുരന്തം കുറയും. വാഹനങ്ങള്‍ക്കും സിഎന്‍ജി ഇന്ധനം ലഭ്യമാകും. ഒരു രാഷ്ട്രം ഒരു വാതക ​ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നിറവേറ്റപ്പെട്ടതെന്ന് ചടങ്ങില്‍ അഭിസേംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാളയാര്‍-കോയമ്പത്തൂര്‍ ലൈന്‍ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. വലിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ അസൗകര്യങ്ങള്‍ ഉണ്ടാകും. 

ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. എന്നിട്ടും ജനങ്ങള്‍ ഒപ്പം നിന്നു. ഊര്‍ജ്ജ രംഗത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗെയില്‍പദ്ധതി വഴി തുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയത്തിനും കോവിഡ് വ്യാപനത്തിനും ഇടയിലും പദ്ധതി പൂർത്തീകരിക്കാൻ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. സമയബന്ധിതമായി പദ്ധതി പൂ൪ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമന്ത്രി അനുമോദിച്ചു. 

കൊച്ചി മുതല്‍ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക്  ഉപയോഗിക്കാം. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനത് ചരിത്രനേട്ടമാവും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com