വാളയാറിൽ നീതി ; പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി ; പുനർ വിചാരണയ്ക്ക് ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 10:32 AM |
Last Updated: 06th January 2021 10:38 AM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍
കൊച്ചി : വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ വേണമെന്ന സംസ്ഥാന സർക്കാരിന്റെയും മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് പുനർ വിചാരണ ചെയ്യാൻ പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.
ഇതോടെ കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യത തെളിഞ്ഞു. ഇതിനുള്ള ആവശ്യം ചൂണ്ടിക്കാട്ടി സർക്കാരിന് കോടതിയെ സമീപിക്കാനാകും. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്നും, പ്രതികൾക്കെതിരെ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിൽ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പാളിച്ച വിധി എതിരാകാൻ കാരണമായെന്നും സർക്കാർ വാദിച്ചു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിച്ചില്ല എന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്സോ കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.
വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി- മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.