കൊച്ചി : വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ചതില്‍ സ്ഥലം എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. ഉത്തരവില്‍ എസ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. കേസ് കൈകാര്യം ചെയ്തതില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴ്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.
കേസി വിചാരണയില്‍ പാലക്കാട് പോക്‌സോ കോടതിക്കും വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇനിയെങ്കിലും ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുത്. അതിനായി പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും ജുഡീഷ്യല്‍ അക്കാഡമി ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്.
വിചാരണ കോടതിയുടെ ആറ് വിധികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വിധി ദുര്‍ബലപ്പെടുത്തി പുതിയ വിചാരണ വേണമെന്നും, കേസില്‍ തുരന്വേഷണം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് പ്രേസിക്യൂട്ടര്‍ അഡ്വ. നാസര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയും പോക്‌സോ കോടതി വിധി റദ്ദാക്കി, പുനര്‍ വിചാരണയ്ക്ക് കേസ് മടക്കി അയക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
പുനര്‍ വിചാരണയ്ക്ക് വേണ്ടി പ്രതികള്‍ ജനുവരി 20 ന് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ആവശ്യപ്പെട്ടാല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാം. പുതിയ സാക്ഷികളെയും വിസ്തരിക്കാം പുതിയ കണ്ടെത്തലുകളുണ്ടെങ്കില്‍ അതു കൂടി പരിഗണിച്ച് പുതുതായി വിചാരണ നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
കേസില്‍ തുടരന്വേഷണം വേണമെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടാല്‍ അതും അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ എസ്‌ഐക്കെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇതില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. പ്രതികളെ വെറുതെ വിട്ടതിന് ശേഷം സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കുകയും പുനര്‍ വിചാരണ അനുമതി നേടിയെടുക്കുകയും ചെയ്തത് ജുഡീഷ്യല്‍ ചരിത്രത്തിലെ പുതിയ അനുഭവമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി- മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ