'പോസിറ്റീവായി അരമണിക്കൂറിൽ ശൈലജ ടീച്ചറിന്റെ ഫോൺ എത്തി, ചാലകശക്തിയായതിന് സ്‌നേഹാദരങ്ങള്‍'; വിഎം സുധീരൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 09:19 AM |
Last Updated: 08th January 2021 09:19 AM | A+A A- |
കെകെ ശൈലജ, വിഎം സുധീരൻ/ ഫയൽ ചിത്രം
ആരോഗ്യമന്ത്രി കെകെ ശൈലജയേയും സംസ്ഥാനത്തെ കോവിഡ് ചികിത്സാ സംവിധാനത്തേയും പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. കോവിഡ് പോസ്റ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് പോന്നതിന് ശേഷവുമാണ് പ്രശംസയുമായി അദ്ദേഹം എത്തിയത്. കൊവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ആരോഗ്യമന്ത്രിയുടോ ഫോൺ എത്തി. മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറിന് സ്നേഹാദരങ്ങൾ അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും നന്ദി സുധീരൻ നന്ദി പറഞ്ഞു.
വിഎം സുധീരന്റെ കുറിപ്പ് വായിക്കാം
കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്.
ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത്. എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷര്‍മ്മദ്, ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദന്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടര്‍മാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്‌സിനോടും ടെക്‌നീഷ്യന്‍സിനോടും മറ്റ് എല്ലാ വിഭാഗത്തില്‍പ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കണ്‍സള്‍ട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
എന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിന്‍ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകള്‍ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തില്‍ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കി തന്ന കാന്റീന്‍ലെ സജീവനെയും സഹപ്രവര്‍ത്തകരെയും സന്തോഷത്തോടെ മനസ്സില്‍ കാണുന്നു. ആശുപത്രിവാസക്കാലത്ത് ആവശ്യമുള്ള സാധനസാമഗ്രികള്‍ എത്തിച്ചു തരുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തിയ കുമാരപുരം രാജേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
കൊവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു...