'ആ പ്രചാരണം നടത്തിയത് ചില കൊഞ്ഞാണന്മാര്‍ ; അവര്‍ക്ക് മുഖവും നാണവുമില്ല'

ആരോപണം ഉന്നയിക്കുന്നവര്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ നാടിന്റെ ശത്രുക്കളാണ്
മന്ത്രി ജി സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മന്ത്രി ജി സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ / ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി : ''വൈറ്റില പാലത്തില്‍ കയറിയാല്‍ ലോറികള്‍ മെട്രോ പാലത്തില്‍ തട്ടുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അത്ര കൊഞ്ഞാണന്മാരാണോ എഞ്ചിനിയര്‍മാര്‍?. അത്തരത്തില്‍ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാര്‍'' -പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സുധാകരന്‍.

അവര്‍ക്ക് മുഖമില്ല. നാണമില്ല. അവരെ അറസ്റ്റ് ചെയ്താല്‍ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. ഭീരുക്കളെപ്പോലെ ഒളിച്ചോടുകയാണ്. ധാര്‍മ്മികതയില്ലാത്തവര്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍. കൊച്ചിയില്‍ മാത്രമുള്ള സംഘം. അവര്‍ നിങ്ങളുടെ തലയ്ക്ക് മീതേ പാറിപ്പറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ നടക്കില്ലെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ അവരെ മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ പിന്തിരിയണമെന്നാണ് പറയാനുള്ളത്. 

ഒരു സര്‍ക്കാരിനോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. വേറെ ജില്ലകളിലൊന്നും ഇത്തരത്തിലില്ല. അവരെ പ്രോല്‍സാഹിപ്പിക്കാന്‍ മാധ്യമങ്ങളും അമിതമായ പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന് ചിന്തിക്കണം. ചില മാധ്യമങ്ങളില്‍ പാലം പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ വെച്ചു താമസിപ്പിക്കുന്നു എന്ന് ആക്ഷേപം ഉയര്‍ന്നു.  ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവര്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ നാടിന്റെ ശത്രുക്കളാണ്. നിര്‍മ്മാണ വേലയുടെ വിരോധികളാണ്. പാലം പാലാരിവട്ടം പോലെ അപകടത്തിലാകണമെന്ന് ആഗ്രഹിക്കുന്ന വഞ്ചകരാണ്. 

പാലം പണി പൂര്‍ത്തിയായാല്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ രണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. ഒന്ന് പാലം പണി പൂര്‍ത്തിയായി എന്നുള്ളത്. ഇത് വെറും കടലാസില്‍ എഴുതി തന്നാല്‍ പോരാ. സര്‍ട്ടിഫൈഡ് ചെയ്ത് തരണം. പാലം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പിഡബ്ലിയുഡി  ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കമ്മീഷന്‍ ചെയ്യാന്‍ യോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റും നല്‍കണം. ഈ രണ്ടു സര്‍ട്ടിഫിക്കറ്റും ലഭിക്കാതെ ഒരു പാലവും 2015 ന് ശേഷം ഉദ്ഘാടനം ചെയ്തിട്ടില്ല. 

കമ്മീഷനിങ് സര്‍ട്ടിഫിക്കറ്റ് തന്നത് ജനുവരി അഞ്ചിനാണ്. ദേശീയ പാത അതോറിട്ടി വിഭാഗം പാലം ഒമ്പതാം തീയതി ഉദ്ഘാടനം ചെയ്യാമെന്ന് കാണിച്ച് എട്ടാം തീയതിയാണ് സര്‍ട്ടിഫിക്കറ്റ് തന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ചെയ്തത് എന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലത്തിലെ നാട മുറിച്ചാണ് മന്ത്രി സുധാകരന്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com