ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് ഉന്നതതല കേന്ദ്ര സംഘത്തിന്റെ നിർദേശം. പക്ഷിപ്പനി സാഹചര്യവും കോവിഡ് പ്രതിരോധ നടപടികളും വിലയിരുത്താനെത്തിയതാണ് സംഘം. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ എസ് കെ സിങ് എന്നിവരാണ് ഇന്നലെ ജില്ലയിലെത്തിയത്.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കുന്നതു തുടരണമെന്നും ഉന്നതസംഘം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനി ബാധ കണ്ടെത്തിയ തകഴി, പള്ളിപ്പാട്, കരുവാറ്റ പ്രദേശങ്ങൾ ഇവർ സന്ദർശിച്ചു. കലക്ടർ എ അലക്സാണ്ടർ, മൃഗസംരക്ഷണ, ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.
ജില്ലയിലെ കോവിഡ് ടെസ്റ്റുകളുടെ സ്ഥിതി, കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായവരെ പിന്തുടരുന്ന രീതി, വീടുകളിലെ നിരീക്ഷണം, കോവിഡ് ആശുപത്രികളിലെ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചു സംഘം ചോദിച്ചറിഞ്ഞു. വിനോദസഞ്ചാര മേഖല തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘം ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ