കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തിയ സർക്കാർ ഡോക്ടർമാരെ പൊലീസ് സല്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി. വനിതാ ഡോക്ടറാണ് ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. എന്നാൽ ഇത് ഔദ്യോഗിക അഭിപ്രായമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗവൺമെന്റ് ഡോക്ടർമാരുടെ രംഗത്തെത്തി.
ആലപ്പുഴ വെൺമണി സ്വദേശിനിയായ ഡോക്ടർ നീനയാണ് പരാതിക്കാരി. മാർച്ച് 28നാണ് പരാതി നൽകിയത്. അടുത്തിടെയാണ് നടപടി തേടി പരാതി ഡിജിപിക്ക് പോയത്. ഗസറ്റഡ് റാങ്കിലുള്ള ഗവ. ഡോക്ടർമാർ ഡപ്യൂട്ടി കലക്ടർ, ഡിവൈഎസ്പി റാങ്കിന് തുല്യരാണ് അതിനാൽ സല്യൂട്ടിന് അർഹരാണെന്നാണ് നീനയുടെ വാദം. എന്നാൽ ഡോക്ടർമാരെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
പരാതിക്കെതിരെ രൂക്ഷ വിമർശനവുമായി പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്തെത്തി. കേരള പോലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്. പരസ്പര ബഹുമാനത്തിൻ്റെ കൂടി രൂപമാണിതെന്നാണ് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു പറയുന്നത്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി സർക്കാരിലേക്ക് അയച്ച അൽപ്പത്തരത്തെ അവജ്ഞയോടെ കാണുന്നുവെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ