കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ റെയ്ഡിൽ കസ്റ്റംസ് ഓഫീസറുടെ പക്കൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. സിബിഐയും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഓഫീസറിൽ നിന്ന് പണം പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തിയ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡ‍് ഇപ്പോഴും തുടരുകയാണ്.
എന്തെങ്കിലും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണോ റെയ്ഡ് എന്നുള്ള കാര്യം വ്യക്തമല്ല. കരിപ്പൂരിൽ അടുത്തിടെ സ്വർണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വർണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു.
കസ്റ്റംസിന്റെ പരിശോധനാ സംവിധാനങ്ങളിൽ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തു വന്ന യാത്രക്കാരെയാണ് സിബിഐ- ഡിആർഐ സംഘം വീണ്ടും പരിശോധിക്കുന്നത്. യാത്രക്കാരിൽ നിന്ന് സ്വർണവും പണവും കണ്ടെത്തിയതായും സൂചനയുണ്ട്. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോൺ ഉൾപ്പെടെ സിബിഐ സംഘം വാങ്ങിവെച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ