കോവിഡ് തിരിച്ചടിയായി, വളര്‍ച്ച ഇടിഞ്ഞു; ശമ്പള, പെന്‍ഷന്‍ ചെലവ് ഉയര്‍ന്നു, പ്രവാസികളുടെ തിരിച്ചുവരവും ബാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

കോവിഡ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി ബാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
കേരളം നേരിട്ട വെള്ളപ്പൊക്ക കെടുതി/ ഫയല്‍ചിത്രം
കേരളം നേരിട്ട വെള്ളപ്പൊക്ക കെടുതി/ ഫയല്‍ചിത്രം

തിരുവനന്തപുരം: കോവിഡ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി ബാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കോവിഡ് രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് താഴ്ന്നു. 3.45 ശതമാനമായി താഴ്ന്നതായി നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കേയാണ് ഇന്ന് സഭയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിനോദസഞ്ചാര മേഖലയില്‍ അടക്കം തിരിച്ചടി നേരിട്ട വര്‍ഷമാണ് 2020-21 സാമ്പത്തിക വര്‍ഷമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരുമാനം കുറഞ്ഞപ്പോഴും ചെലവ് വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടിയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ മാത്രം വര്‍ധന 9.91 ശതമാനമാണ്. റവന്യുവരുമാനത്തില്‍ 2,629 കോടിയുടെ കുറവ് ഉണ്ടായപ്പോള്‍ ചെലവ് ഉയര്‍ന്നു. ശമ്പളം, പെന്‍ഷന്‍, പലിശ ചെലവുകള്‍ ഉയര്‍ന്നതായി  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു കാര്യം. തൊഴിലില്ലായ്മ നിരക്ക് ഒന്‍പത് ശതമാനമായാണ് ഉയര്‍ന്നത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവായി തുടരുകയാണ്. നെഗറ്റീവ് 6.62 ശതമാനമാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക്. കോവിഡ് പോലെ തന്നെ പ്രകൃതിദുരന്തങ്ങളും പ്രവാസികളുടെ തിരിച്ചുവരവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിനോദ സഞ്ചാരമേഖലയില്‍ 2020ലെ ഒന്‍പത് മാസത്തിനിടെ 25000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ച കേവലം 1.5 ശതമാനം മാത്രമാണ്. തനത് വരുമാനത്തിലും കുറവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com