തിരുവനന്തപുരം; വളർത്തുനായയെ വീട്ടിൽ നിന്ന് കാണാതായ കേസിൽ മൃഗസംരക്ഷക പ്രവര്‍ത്തകയുടെ വീട്ടില്‍നിന്നും നായയെ പോലീസ് കണ്ടെത്തി. കഴിഞ്ഞ ആറിനാണ് വിളപ്പില്‍ വൈഗാ ഗാര്‍ഡന്‍ നക്ഷത്ര ഹൗസിലെ മായാദേവിയുടെ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട മൂന്നു വയസ്സുള്ള എയ്സി'നെ കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
മായാദേവി ഭര്‍ത്താവ് ജയപാലന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ പോയിരുന്ന സമയം വീടിന്റെ ഗേറ്റിലെ പൂട്ടും നായയെ കിടത്തിയിരുന്ന കൂടിന്റെ പൂട്ടും തകര്‍ത്താണ് നായയെ കൊണ്ടുപോയത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ പ്രോജക്റ്റ് ഓഫീസര്‍ പാര്‍വതി മോഹനാണ് വളര്‍ത്തുനായയെ കൊണ്ടുപോയതെന്ന് ഉടമ പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നായയെ കണ്ടെത്തിയത്.
പാര്‍വതി മോഹന്റെ കുടപ്പനക്കുന്ന് ഇടനേരം വീട്ടിലായിരുന്നു എയ്സ്. ആരോഗ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ നായ 'എയ്സി'നെ ഉടമയ്ക്കു നല്‍കി. നായ്ക്കുട്ടിക്ക് അണുബാധയുണ്ടായതായി കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും എയ്സിപ്പോള്‍ പനിബാധിച്ച് ചികിത്സയിലാണെന്നും ഉടമ മായാദേവി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ