വീട്ടമ്മമാര്‍ക്കായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ വായ്പ, പലിശയുടെ പങ്ക് സര്‍ക്കാര്‍ വഹിക്കും

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ക്യാംപയ്ന്‍ വിവര ശേഖരണം നടത്തുമെന്ന് ധനമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വീട്ടമ്മമാര്‍ക്കായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പദ്ധതി പ്രകാരം വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കെഎസ്എഫ്ഇ വഴി വായ്പ നല്‍കും. ഇതിന്റെ പലിശയുടെ പങ്ക് സര്‍ക്കാര്‍ വഹിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഗൃഹജോലികളില്‍ പുരുഷന്മാരും ഭാഗഭാക്കാവണമെന്ന, കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മുഖ്യമന്ത്രി പറഞ്ഞത് എടുത്തു പറഞ്ഞുകൊണ്ടാണ് ഐസക് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗൃഹജോലികള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുന്നത്. ഇതു ഗഡുക്കളായി തിരിച്ചടയ്ക്കാന്‍ അവസരമുണ്ടാവും.

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ക്യാംപയ്ന്‍ വിവര ശേഖരണം നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു. കൃത്യമായ ലക്ഷ്യത്തോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയാണ് ഉദ്ദേശിക്കുന്നത്. 

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പു തൊഴിലാളികളില്‍ മറ്റു പെന്‍ഷനുകള്‍ ഇല്ലാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കും. തൊഴിലില്‍നിന്നു പുറത്തു പോവുമ്പോള്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കും. അംശദായത്തിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്കും.

തൊഴിലുറപ്പു പദ്ധതിക്ക് 4047 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 75 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവ ബത്ത ക്ഷേമനിധി വഴി നല്‍കും. കുറഞ്ഞത് ഇരുപതു ദിവസം തൊഴിലെടുത്തവര്‍ക്കാണ് ക്ഷേമ നിധി അംഗത്വത്തിന് അവകാശം.

7500 കോടി ഉപജീവനവുമായി ബന്ധപ്പെട്ട പദ്ധതിക്കായി മാറ്റിവച്ചു. കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷവും കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com