വീട് തുറന്നു കിടക്കുന്നു, ഫോണ്‍ സ്വിച്ച് ഓഫ് ; വീടിനകത്ത് അമ്മ കണ്ടത് രക്തത്തില്‍ കുളിച്ച മകളുടെ മൃതദേഹം

വീട്ടില്‍ ആരെയും കാണാത്തതിനാല്‍ ആതിരയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു
മരിച്ച ആതിര / സോഷ്യല്‍ മീഡിയ ചിത്രം
മരിച്ച ആതിര / സോഷ്യല്‍ മീഡിയ ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹം കഴിച്ച യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. മകള്‍ ആതിരയുടെ ക്ഷേമം അന്വേഷിക്കാന്‍ ഭര്‍തൃവീട്ടില്‍ എത്തിയ അമ്മ കാണുന്നത് രക്തത്തില്‍ കുളിച്ച നിലയില്‍ മകളുടെ മൃതദേഹമാണ്. വെന്നിയോട് താമസിക്കുന്ന ഇവര്‍ രാവിലെ 10 മണിയോടെയാണ് മകള്‍ ആതിരയുടെ ഭര്‍തൃ വീടായ കല്ലമ്പലത്ത് എത്തിയത്.

വീട്ടില്‍ എത്തിയപ്പോള്‍ കതക് തുറന്നു കിടക്കുകയായിരുന്നെങ്കിലും ആരെയും കണ്ടില്ല. ആതിരയും ഭര്‍ത്താവ് ശരത്തുമാണ് വീട്ടില്‍ താമസം. ഒന്നര മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം. വീട്ടില്‍ ആരെയും കാണാത്തതിനാല്‍ ആതിരയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് ശരത്തിന്റെ അമ്മയെ വിളിച്ചുവരുത്തി.

ഇരുവരും ചേര്‍ന്ന് വീട്ടിനകത്ത് തിരഞ്ഞെങ്കിലും ആതിരയെ കണ്ടില്ല. തുടര്‍ന്ന് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയില്‍ പോയിരുന്ന ശരത്തിനെ വിളിച്ചു. ആശുപത്രിയില്‍നിന്നു മടങ്ങി വരികയാണെന്നും എത്തിയശേഷം അന്വേഷിക്കാമെന്നും പറഞ്ഞു. ശരത് എത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. 

വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനു തൊട്ടുമുന്‍പാണ് ശരത് വിദേശത്തുനിന്നു നാട്ടിലെത്തിയത്.  ആതിര അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നെന്നെന്നാണ് നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com