കണ്ണൂർ: തനിക്ക് തെറ്റുപറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബർലിൻ കുഞ്ഞനന്തൻ നായർ. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാൻ കാരണം. പിണറായിയാണ് ശരിയെന്ന് ഇന്ന് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പൊളിച്ചെഴുത്ത് എന്ന തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമർശനങ്ങൾ പിൻവലിച്ചിരുന്നു. പാർട്ടിയിൽ നിന്നു കൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോധം ഉണ്ട്. പാർട്ടി മെമ്പർഷിപ്പ് പുതുക്കി തന്നിരുന്നു. അതിലുള്ള നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണം, ബർലിൻ കുഞ്ഞനന്ദൻ നായർ പറഞ്ഞു.
തനിക്ക് വയസ് 96 കഴിഞ്ഞു. ഇപ്പോൾ രണ്ട‌് കണ്ണിനും കാഴ്ചയില്ല. എങ്കിലും ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. കാഴ്ചയില്ലെങ്കിലും ശബ്ദം കേൾക്കാമല്ലോ. എല്ലാം കഴിഞ്ഞു. പാർട്ടിയിൽ ഐക്യവും ശക്തിയും വന്നില്ലേ. സൂപ്പർ ബജറ്റാണ്. പിണറായി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നതിന് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് പിണറായി വിജയന്റെ രാഷ്ട്രീയ സമീപനത്തെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹത്തെ ബർലിൻ വിമർശിച്ചിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ ബർലിൻ. രണ്ടു കണ്ണിനും കാഴ്ചയില്ല. വാർത്തയെല്ലാം സഹായികൾ വായിച്ചു കൊടുക്കും പ്രസംഗങ്ങൾ കേൾക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ