കൊച്ചി; ഫ്ളോറിഡയിൽ ഉല്ലാസ യാത്രക്കിടയിൽ ചെറുവിമാനം തകർന്നുവീണു മലയാളി മരിച്ചു. ഫിസിയോ തെറപ്പിസ്റ്റായ ജോസഫ് ഐസക് (42) ആണ് മരിച്ചത്. പിറവം പാമ്പാക്കുട സ്വദേശിയായിരുന്നു. കഴിഞ്ഞ ഡിസംബർ 17നു മക്കളായ ജോസ്‌ലിനും ജയ്സണും ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ ജോസഫ് ചികിത്സയിലായിരുന്നു.
ജോസഫിന്റെ അയൽവാസിയായ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. 4 പേർക്കു സഞ്ചരിക്കാൻ കഴിയുന്ന വിമാനം പൊലീസ് ഉദ്യോഗസ്ഥനാണു നിയന്ത്രിച്ചിരുന്നതെന്നാണു വിവരം. വീടിനു സമീപത്തുള്ള മൈതാനത്തു നിന്നു പറന്നുയർന്ന വിമാനത്തിന്റെ എൻജിന്റെ പ്രവർത്തനം നിലച്ച് താഴെ വീഴുകയായിരുന്നു.
തുടർന്ന് തീ പിടിച്ചതോടെ ജോസഫിനും മക്കൾക്കും സാരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനി വൈകിട്ടാണു ജോസഫ് മരണമടഞ്ഞത്. മക്കൾ കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങിയിരുന്നു. ജോസഫ് കുടുംബ സമേതം 2006 മുതൽ ഫ്ലോറിഡയിലാണു താമസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ