കൊച്ചി: കുതിരാനില്‍ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ ഹൈക്കോടതിയെ സമീപിച്ചു. ദേശീയപാതാ നിര്‍മ്മാണത്തിലെ അപാകതയെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ചീഫ് വിപ്പ് ഹര്‍ജിയില്‍ ഉന്നയിച്ചു. കേസില്‍ ഹൈക്കോടതി, ദേശീയപാത അതോറിറ്റിയുടെ വിശദീകരണം തേടി നോട്ടീസയച്ചു.
പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ മലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നായിരുന്നു തുരങ്കപാത വരുമ്പോഴുണ്ടായിരുന്ന പ്രതീക്ഷ. 2009ല്‍ 165 കോടി രൂപ എസ്റ്റിമേറ്റില്‍ ദേശീയ പാത അതോറിറ്റി സ്വകാര്യ കമ്പനിയ്ക്ക് കരാര്‍ നല്‍കിയെങ്കിലും 11 വര്‍ഷമായിട്ടും പാത പൂര്‍ത്തിയായില്ല.
കഴിഞ്ഞ ഏതാനും നാളുകളായി പാതയില്‍ നിര്‍മ്മണപ്രവര്‍ത്തനവുമില്ല. ഞായറാഴ്ച രാത്രിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തുരങ്കപാതയ്ക്ക് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞ് വീണ് പാത പൂര്‍ണമായും തടസ്സപ്പെട്ടത്. പാതയുടെ മുന്നിലേക്ക് പൂര്‍ണമായും മണ്ണിടിഞ്ഞ് വീണ സ്ഥിതിയായിരുന്നു. നിര്‍മാണത്തിനായി സജ്ജീകരിച്ച വയറിങ്ങിനും ലൈറ്റുകള്‍ക്കും കേടുപാടുകള്‍ ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ വേണമെന്നാണ് ചീപ്പ് വിപ്പ് കെ രാജന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിരവധി അപകടങ്ങളുമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ കോടതി റിസീവറെ വെച്ച് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കണം.
യാത്രാ ക്ലേശം പരിഹരിക്കാന്‍ ഒരു തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കാന്‍ നടപടി വേണമെന്നും കെ രാജന്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം തേടി. കുതിരാനില്‍ വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. അടുത്ത തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ