കോവളം: മുട്ടയ്ക്കത്തെ 14കാരിയുടെ മരണത്തിൽ ദുരൂഹത. തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്നാണ് മരണമെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി കിടന്ന ബെഡ്ഷീറ്റും രക്തക്കറ പുരണ്ട വസ്ത്രങ്ങളും സമീപത്തെ പുരയിടത്തിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കോവളം പൊലീസ് കേസെടുക്കുകയായിരുന്നു. മുട്ടയ്‌ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തു മകൾ ഗീതുവിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയാണ് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ വിഴിഞ്ഞം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6.30ഓടെ മരിച്ചു.
കുട്ടിക്ക് പനിയാണെന്നാണ് ആശുപത്രിയിൽ എത്തിച്ച വീട്ടുകാർ പറഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക പരിശോധനയിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. എസ്എച്ച്ഒ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ വീട്ടുകാരെയും ബന്ധുക്കളെയും പ്രദേശവാസികളെയും ചോദ്യം ചെയ്‌തിരുന്നു. രക്ഷിതാക്കളെ പലവട്ടം ചോദ്യം ചെയ്‌തിട്ടും കുട്ടിയുടെ തലയിൽ ക്ഷതമേറ്റതിനുള്ള കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഫോറൻസിക് വിദഗ്ദ്ധർ, വിരലടയാള വിദഗ്ദ്ധർ എന്നിവരും കഴിഞ്ഞ ദിവസം വീട്ടിലെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും ലഭിച്ച് കഴിയുന്നതോടെ അന്വേഷണത്തിൽ കൂടുതൽ വ്യക്ത വരുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ