കോട്ടയം: മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാറിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തു. റെജികുമാർ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് പൊടിയൻ മരിച്ചതെന്ന് പൊലീസ് പറയുന്നു.
ഇന്നലെയാണ് കോട്ടയം മുണ്ടക്കയം അസംബനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന്‍ മരിച്ചത്. ഭാര്യ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഭക്ഷണം നല്‍കാതെ വയോധികരായ ദമ്പതികളെ മകന്‍ പൂട്ടിയിട്ടു എന്നതാണ് പരാതി. ഇവരുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. വീട്ടിലേക്ക് അയല്‍വാസികള്‍ വരാതിരിക്കാന്‍ മകന്‍ നായയെ കാവല്‍ നിര്‍ത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. മകനെതിരെ പൊലീസ് അസ്വാഭാവിക മരണത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.
റെജികുമാറിന്‍റെ അച്ഛന്‍റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാൻ ആന്തരികാവയങ്ങൾ രാസപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ