ഡയസില്‍ നിന്നും ഇറങ്ങി ശ്രീരാമകൃഷ്ണന്‍ ; സഭ നിയന്ത്രിച്ച് ശശി ; സ്പീക്കര്‍ക്കെതിരായ പ്രമേയം സഭയില്‍

സാങ്കേതികത്വ വാദം അംഗീകരിക്കുന്നുവെങ്കിലും ധാര്‍മ്മികത മുന്‍നിര്‍ത്തി പ്രമേയ അവതരണത്തിന് അനുമതി നല്‍കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍
പി ശ്രീരാമകൃഷ്ണന്‍, വി ശശി / ടെലിവിഷന്‍ ചിത്രം
പി ശ്രീരാമകൃഷ്ണന്‍, വി ശശി / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം സഭ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതോടെ, സ്പീക്കര്‍ ഡയസ്സ് വിട്ടിറങ്ങി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് സഭ നിയന്ത്രിച്ചത്. താഴെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാണ് ശ്രീരാമകൃഷ്ണന്‍ ഇരുന്ന് പ്രതിപക്ഷ പ്രമേയം കേട്ടത്. എം ഉമ്മര്‍ എംഎല്‍എയാണ് പ്രതിപക്ഷ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാല്‍ അനുകൂലിച്ചു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രമേയമെന്നും ഇതുവരെ സ്പീക്കര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും എസ് ശര്‍മ്മ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടം പാലിച്ചുകൊണ്ടാണ് വേണ്ടത്. രാഷ്ട്രീയമായ ഉദ്ദേശം വെച്ചുള്ള പ്രമേയം അനുവദിക്കരുതെന്നും ശര്‍മ്മ പറഞ്ഞു. സഭയുടെയും സ്പീക്കറുടെയും പവിത്രത ഇല്ലാതാക്കുന്നതാണ് പ്രതിപക്ഷ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമേയം ക്രമപ്രകാരമല്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സാങ്കേതികത്വ വാദം അംഗീകരിക്കുന്നുവെങ്കിലും ധാര്‍മ്മികത മുന്‍നിര്‍ത്തി പ്രമേയ അവതരണത്തിന് അനുമതി നല്‍കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി അറിയിച്ചു. ഒരു അംഗത്തെയും കളിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ജി സുധാകരന്‍ എഴുന്നേറ്റു. ആരുടെയും തലയില്‍ കയറാമെന്ന് മന്ത്രി സുധാകരന്‍ കരുതേണ്ടെന്നും, ഇങ്ങോട്ട് കളിയാക്കിയാല്‍ അങ്ങോട്ടും ചെയ്യുമെന്നും പ്രമേയം അവതരിപ്പിച്ച എം ഉമ്മര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com