തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയിൽ. സ്വർണക്കടത്ത് കേസിലും ഡോളർകടത്തുകേസിലും ആരോപണവിധേയനായ സ്പീക്കറിന് അധികാരസ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് ആരോപിച്ചാണ് പ്രമേയം.
എം ഉമ്മർ എംഎൽഎയാണ് പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം ചർച്ചക്കെടുക്കുമെന്ന സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക. ചർച്ചയുടെ സമയം സ്പീക്കർക്ക് തീരുമാനിക്കാം.
സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളർ കടത്ത് കേസിൽ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാൽ ആശങ്ക ഇല്ലെന്നുമാണ് ആരോപണങ്ങളിൽ സ്പീക്കറുടെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ