കോഴിക്കോട്: വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിനെ ഫയർഫോഴ്സും, കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷപെടുത്തി. ഭക്ഷണം തേടി വലിയങ്ങാടിയിൽ ഇറങ്ങിയപ്പോൾ പട്ടത്തിന്റെ നൂലിൽ കാല് ഉടത്തി വൈദ്യുതി ലൈനിൽ കുരുങ്ങുകയായിരുന്നു പ്രാവ്.
ഏതു നിമിഷവും ഷോക്കേറ്റ് കത്തിക്കരിയുമെന്ന സ്ഥിതിയിലായ അമ്പലപ്രാവ്. വ്യാഴാഴ്ച ഉച്ചക്കു ശേഷം പഴയ പാസ്പോർട്ട് ഓഫിസിന് സമീപമാണ് പ്രാവ് കുടുങ്ങി തൂങ്ങിയാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ ബീച്ച് ഫയർ സ്റ്റേഷനിൽ അറിയിച്ചതോടെ സീനിയർ ലീഡിങ് ഫയർമാൻ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിലെ സംഘം ഇവിടേക്കെത്തി.
11 കെവി ലൈനിലാണ് പ്രാവ് കുടുങ്ങിയത്. ഇതോടെ കെഎസ്ഇബിയിൽ വിവരം അറിയിച്ചു. വൈദ്യുതി ജീവനക്കാർ ലൈൻ ഓഫാക്കി പോസ്റ്റിൽ കയറിയപ്പോൾ ചിറക് ചുറ്റി പ്രാവ് താഴെ വീണ് അപകടം പറ്റാതിരിക്കാൻ ഫയർഫോഴ്സ് രക്ഷാവലയൊരുക്കി.
ലൈനിലെ ചരട് മുറിച്ച് വൈദ്യുതി ഉദ്യോഗസ്ഥർ പ്രാവിനെ മാറത്തണച്ച് താഴെയെത്തിച്ചു. അതോടെ അങ്ങാടിയിൽ കണ്ടു നിന്നവർക്ക് ആശ്വാസം. തുടർന്ന് ചരട് മുഴുവൻ വെട്ടിമാറ്റി ആഘോഷമായി പ്രാവിനെ പറത്തി വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ