പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. ചെങ്ങന്നൂർ പിരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും (32), ആൻസി (26) യും ആണ് മരിച്ചത്. മുളക്കുഴ സെൻറ് ഗ്രീഗോറിയോസ് സ്കൂൾ ബസ് ഡ്രൈവറാണ് ജെയിംസ്.
കംപ്യൂട്ടർ പഠനം കഴിഞ്ഞ ആൻസിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. ആൻസിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
വൈകീട്ട് നാലുമണിയോടെ എംസി റോഡില്‍ പെരുന്തുരുത്തിയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നലിലുള്ള ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ