ജോസഫൈന്റെ ശരീരഭാഷ ക്രൂരം; ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി നിയമിച്ചത് എന്തിന്?;  ദുഷ്‌പ്പേര് പിണറായിക്കല്ലേ?; ജയരാജന് മുന്നില്‍ പൊട്ടിത്തെറിച്ച് ടി പത്മനാഭന്‍

വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പത്മനാഭന്‍.
ടി പത്മനാഭന്‍ പിണറായി വിജയനൊപ്പം
ടി പത്മനാഭന്‍ പിണറായി വിജയനൊപ്പം

കണ്ണൂര്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. രോഗിയായ സ്ത്രീ, 87 വയസുകാരി ജോസഫൈന് പരാതി കൊടുത്തിട്ട് മോശമായിട്ടാണ് അവര്‍ പെരുമാറിയതെന്ന് പത്മനാഭന്‍ പറഞ്ഞു. ഹൃഹസമ്പര്‍ക്കത്തിനിടെ പി ജയരാജനോടാണ് പത്മനാഭന്‍ വിമര്‍ശനം ഉന്നയിച്ചത്. 

87 വയസ്സുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായി പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണിത്. കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനെന്നും പത്മനാഭന്‍ ചോദിച്ചു.  പൊലീസില്‍ പരാതി കൊടുത്തിട്ട് കാര്യമില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇന്നും ബ്രിട്ടീഷ് പൊലീസിനെ പോലെ തന്നെയാണ് കേരളാ പൊലീസിന്റെ പെരുമാറ്റം. ഇന്ദിരാഗാന്ധിയുടെ കാലത്തും ഇങ്ങനെയാണ് പൊലീസെന്നും പത്മനാഭന്‍ പറഞ്ഞു

ശരീരഭാഷ തന്നെ ദയാദാക്ഷിണ്യം ഉളള രീതിയലാവണം ഇത്തരത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പെരുമാറോണ്ടത്. അതൊന്നുമില്ലാത്ത രീതിയിലാണ് അവരുടെ പെരുമാറ്റം. എല്ലാവര്‍ക്കും ഇന്നോവ കാറുണ്ട്. വലിയ ശമ്പളവും ഉണ്ട്. ഞാന്‍ അന്വേഷിക്കും എന്നല്ലേ പറയേണ്ടത്. ഇതിന്റെ ദുഷ്‌പ്പേര് ആര്‍ക്കാണ് പിണറായി സര്‍ക്കാരിനല്ലെയെന്നും പത്മനാഭന്‍ ചോദിച്ചു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. 

വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി പത്മനാഭന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്ത് ഇറങ്ങിയ ശേഷം പതിനഞ്ച് മിനിറ്റോളം പി ജയരാജന്‍ ടി പത്മനാഭനുമായി സംസാരിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എംസി ജോസഫൈനെ അറിയിക്കുമെന്ന് പറഞ്ഞു. അതേ സമയം വയോധികയോട് മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പി ജയരാജന്‍ തയ്യാറായില്ല. 

പത്തനംതിട്ട സ്വദേശിയായ എണ്‍പത്തേഴുകാരിയായ പരാതിക്കാരിയോട് അധിക്ഷേപിക്കും വിധം പെരുമാറിയെന്ന ആക്ഷേപമാണ് എംസി ജോസഫൈനെതിരെ ഉള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com