കോഴിക്കോട്: ഉടമസ്ഥരെ കബളിപ്പിച്ച് ആഡംബര വാഹനങ്ങൾ വിറ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽ പാലം സ്വദേശിയായ 'വണ്ടി ചോർ അലി' എന്നറിയപ്പെടുന്ന മുഹമ്മദാലി (48) ആണ് അറസ്റ്റിലായത്. വിവാഹ ആവശ്യത്തിനായി വാങ്ങിയ കാർ മറിച്ച് വിറ്റ കേസിലാണ് മുഹമ്മദാലിയെ കാർ സഹിതം പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ആഡംബര വാഹനങ്ങൾ താത്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ച് വില്പന നടത്തുന്നതാണ് ഇയാളുടെ പതിവ്. താമരശ്ശേരി പൂനൂരിൽ നിന്നും വിവാഹ ആവശ്യത്തിന് എന്നുപറഞ്ഞ് വാങ്ങിയ ഹുണ്ടായ് 120 കാർ മറിച്ചുവിറ്റതാണ് അലിയെ ഇപ്പോൾ കുടുക്കിയത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തിൽ നാൽപ്പതിലധികം വാഹനങ്ങൾ വിറ്റ് കാശാക്കിയതായി പൊലീസ് കണ്ടെത്തിയത്.
മാസങ്ങളായി തൊട്ടിൽപാലത്തും പരിസര പ്രദേശങ്ങളിലും കർണാടക സിം ഉപയോഗിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു ഇയാൾ. പ്രതിക്ക് ഒളിവുസങ്കേതം ഒരുക്കിയവരെയും കൂട്ടാളികളേയും നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. അലിയെ പിടികൂടിയതറിഞ്ഞ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതികൾ എത്തിത്തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ