കോട്ടയം: ആശിച്ചു വാങ്ങിയ സൈക്കിൾ വീട്ടുമുറ്റത്തുനിന്ന് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്നു ഒൻപതു വയസുകാരൻ ജസ്റ്റിൻ. ഭിന്നശേഷിക്കാരനായ സുനീഷ് മകന് വാങ്ങിക്കൊടുത്ത പുതുപുത്തൻ സൈക്കിളാണ് മോഷണംപോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണ്ടാൽ വിളിച്ചറിയിക്കണമെന്ന് അഭ്യർഥിച്ച് സുനീഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്ക് കണിച്ചേരിൽ വീട്ടിലേക്ക് പുത്തൻ സൈക്കിളെത്തി.
കാണാതായ സൈക്കിളിൻറെ അതേ നിറത്തിലുള്ള പുത്തൻ സൈക്കിൾ സ്വന്തമായപ്പോൾ ജസ്റ്റിന്റെ മുഖത്ത് ചിരി വിടർന്നു. സൈക്കിൾ മോഷണം പോയതിനെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതനുസരിച്ച് കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജനയാണ് സൈക്കിൾ എത്തിച്ചുനൽകിയത്.
കൈക്കും കാലിനും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. എങ്കിലും വൈകല്യത്തിനു മുൻപിൽ മനസ്സു തളരാതെ സ്വന്തമായി സ്ഥാപനം നടത്തി വരികയാണ് ഇദ്ദേഹം. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടൻ കോട്ടയത്തു നിന്ന് സൈക്കിൾ വാങ്ങി കളക്ടർ സുനീഷിൻറെ വീട്ടിൽ എത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ