ഐഎഫ്‌എഫ്‌കെ : ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ ; പ്രദർശനം നാലു മേഖലകളിൽ

ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു
ഐഎഫ്എഫ്‌കെ ലോഗോ/വെബ്‌സൈറ്റില്‍നിന്ന്‌
ഐഎഫ്എഫ്‌കെ ലോഗോ/വെബ്‌സൈറ്റില്‍നിന്ന്‌

തിരുവനന്തപുരം : 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ) യുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് (ശനിയാഴ്‌ച) തുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു മേഖലയിലായിട്ടാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ചു വരെയുമാണ്‌ മേള. 

ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചതായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു.  മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും.  വിവിധ വിഭാഗങ്ങളിലായി 50 ഓളം രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രം പ്രദർശിപ്പിക്കും. എല്ലാ ഇടങ്ങളിലും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുക.

പ്രതിനിധികൾ സ്വദേശം ഉൾപ്പെടുന്ന മേഖലയിലെ മേളയിൽ  രജിസ്‌റ്റർ ചെയ്യണം. തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ), പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ), തലശ്ശേരി (കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്‌) എന്നിങ്ങനെയാണ്‌ മേഖലകൾ.  ഒരാൾക്ക്‌ ഒരു മേഖലയിൽ മാത്രമേ രജിസ്‌റ്റർ ചെയ്യാനാകൂ. മറ്റ്‌ ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക്‌ ആ മേഖലയിൽ രജിസ്‌റ്റർ ചെയ്യാം.

registration.iffk.in  വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്‌ത പ്രതിനിധികൾക്ക് ലോഗിൻ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
ഡെലിഗേറ്റ് പാസ് വാങ്ങുംമുമ്പ് സൗജന്യ കോവിഡ് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണമുണ്ടാകും. ടെസ്റ്റ് നെഗറ്റീവ് ആയവർക്കു മാത്രമേ പാസ് നൽകൂ. 48 മണിക്കൂർ മുമ്പ്‌ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പാസ് നൽകും.  തിയറ്ററിൽ സീറ്റുകളുടെ പകുതി എണ്ണത്തിൽ മാത്രമേ പ്രവേശനമുണ്ടാകൂ.

തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി. കൊച്ചിയിൽ സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്‌ക്രീൻ-1. തലശ്ശേരിയിൽ മൂവി കോംപ്‌ളെക്‌സിലുള്ള അഞ്ച് തിയറ്ററുകൾ, ലിബർട്ടി മൂവി ഹൗസ്‌. പാലക്കാട് പ്രിയ, പ്രിയദർശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയേറ്ററുകലിലായിട്ടാകും ചലച്ചിത്ര മേള നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com