ഈന്തപ്പഴത്തിന് ഡ്യൂട്ടി അടയ്‌ക്കേണ്ട ഇറക്കുമതിക്കാരന്‍ ആര് ? ; കസ്റ്റംസിന് മുന്നില്‍ വിവരാവകാശ അപേക്ഷയുമായി സര്‍ക്കാര്‍ ; അസാധാരണ നടപടി

കേന്ദ്ര ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിവരങ്ങള്‍ തേടുന്നത് അത്യപൂര്‍വ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം ഇറക്കുമതി വിവാദവുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കസ്റ്റംസിന് സര്‍ക്കാര്‍ വിവാരാവകാശ അപേക്ഷ നല്‍കി. സംസ്ഥാന അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസറാണ് അപേക്ഷ നല്‍കിയത്. 

എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്റ്റംസ് ഡ്യൂട്ടി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ആരാണ്?

09.05.2017ല്‍ ബില്‍ ഓഫ് എന്‍ട്രി നമ്പര്‍ 9624365 പ്രകാരം തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ്?

കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത്? അന്വേഷണത്തിന്റെ ഭാഗമായി എത്രപേര്‍ക്ക് സമന്‍സ് അയച്ചു ?. 

അവരുടെ പേരും തസ്തികയും അവര്‍ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം.മേല്‍പറഞ്ഞ ബില്ലില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തില്‍ എന്തെങ്കിലും കസ്റ്റംസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ?

തുടങ്ങിയ ആറു ചോദ്യങ്ങളാണ് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവന്‍ സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.വിവരങ്ങള്‍ നല്‍കണമെന്നാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

കേന്ദ്ര ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിവരങ്ങള്‍ തേടുന്നത് അത്യപൂര്‍വ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈന്തപ്പഴം വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞത് പ്രകാരമാണെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി വി അനുപമ മൊഴിനല്‍കിയിരുന്നു.

യുഎഇ കോണ്‍സുലേറ്റ് 2016 ല്‍ ആരംഭിച്ചശേഷം ഏറ്റവുമധികം വന്നത് ഈന്തപ്പഴമാണെന്ന് കണ്ടെത്തിയിരുന്നു. കോണ്‍സുല്‍ ജനറലിന്റെ ആവശ്യത്തിനെന്ന പേരില്‍ 17,000 കിലോഗ്രാം ഈന്തപ്പഴം തിരുവനന്തപുരത്ത് എത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com