തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെയാണ് പിടിയിലായത്. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. നായയുടെ ഉടമയുടെ പരാതിലാണ് പൊലീസ് നടപടി.
അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിഴിഞ്ഞം അടിമലത്തുറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. ചൂണ്ടക്കൊളുത്തില്‍ തൂക്കിയിട്ട് മരത്തടി ഉപയോഗിച്ച് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. സംഭവത്തിനെതിരേ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലയെന്നാണ് ആക്ഷേപം.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ