തിരുവല്ല: പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ജവാൻ റം നിർമാണത്തിനായി കൊണ്ടുവന്ന സ്പിരിറ്റിൽ വൻ ക്രമക്കേട്. മധ്യപ്രദേശില്‍ നിന്നെത്തിച്ച 20,000 ലിറ്ററോളം സ്പിരിറ്റ് കാണാതായതായാണ് വിവരം.
രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കാണാതായത്. സംഭവത്തിൽ ഒരു ജീവനക്കാരനടക്കം മൂന്നു പേരെ ചോദ്യം ചെയ്യുന്നു. മൂന്ന് ടാങ്കർ ലോറികളിലായി മധ്യപ്രദേശിലെ ബർവാഹയിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. കേസ് പൊലീസിന് കൈമാറും.
ബിവറേജസ് കോർപ്പറേഷന് വേണ്ടി ജവാൻ റം നിര്‍മിക്കാനെത്തിച്ച സ്പിരിറ്റില്‍ നിന്നാണ് 20,000 ലിറ്റര്‍ സ്പിരിറ്റ് കാണാതായത്. 40,000 ലീറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കാണാതായത്. ഒരു ടാങ്കറില്‍ നിന്ന് 12,000 ലീറ്ററും ഒരുടാങ്കറില്‍ നിന്ന് 8000 ലീറ്ററുമാണ് കാണാതായത്. കേരളത്തിലെത്തും മുന്‍പ് ലീറ്ററിന് 50 രൂപ നിരക്കില്‍ വിറ്റുവെന്നാണ് നിഗമനം. പത്ത് ലക്ഷം രൂപയും ലോറിയില്‍ നിന്ന് കണ്ടെടുത്തു.
എക്സൈസ് എൻഫോഴ്സ്മെന്റ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കേരള അതിർത്തി കടന്നത് മുതൽ ഈ ടാങ്കറുകളെ ഉദ്യോഗസ്ഥർ പിന്തുടർന്നിരുന്നു. ഫാക്ടറി വളപ്പിലേക്ക് മൂന്ന് ടാങ്കറുകളും കടന്നതോടെ ടാങ്കറുകൾ വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഫാക്ടറിയിലെ സ്പിരിറ്റിൻറെ കണക്ക് സൂക്ഷിക്കുന്ന അരുൺ കുമാർ എന്ന ജീവനക്കാരന് നൽകാനുള്ള പണം എന്നാണ് ആണ് ടാങ്കർ ഡ്രൈവർമാരുടെ മൊഴി.
എറണാകുളത്തെ വിതരണ കമ്പനിയാണ് മഹാരാഷ്ട്രയിൽ നിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാർ എടുത്തിരുന്നത്. ലീഗല്‍ മെട്രോളജി വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ ഭാരപരിശോധന നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ