കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കുന്നതിനായി കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎൻ പ്രതാപനും നൽകിയ അപേക്ഷ തള്ളി. ലക്ഷദ്വീപ് ഭരണകൂടമാണ് അപേക്ഷ തള്ളിയത്. എംപിമാരുടെ സന്ദർശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടർ അപേക്ഷ തള്ളിയത്. നേരത്തെയും കോൺഗ്രസ് എംപിമാർക്ക് ദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു.
അനുമതി നിഷേധിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. തിങ്കളാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് അപ്പീൽ നൽകും. തുടർന്നും അനുമതി നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ദ്വീപിൽ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടായി. 151 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. കായിക യൂണിറ്റിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വിനോദ സഞ്ചാര മേഖല നിശ്ചലമായതിനാലാണ് പിരിച്ചുവിടലെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം. മുൻ വർഷങ്ങളിലും സമാന നടപടി സ്വീകരിച്ചിരുന്നെന്നും അധികൃതർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ