കടുത്തുരുത്തി: ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി നികിതയുടെ (22) പോസ്റ്റ്മോർട്ടം പൂർത്തിയായി. ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകൾ നികിതയെ കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നോ നാളെയോ ബന്ധുക്കൾക്കു ലഭിക്കും. മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനാവും. വ്യാഴാഴ്ച രാവിലെയാണ് നികിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ഒരു മണിവരെ നികിത അമ്മ ട്രീസയോട് ഫോണിൽ സംസാരിച്ചിരുന്നു. ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നഴ്സാണ് അമ്മ. പിറ്റേന്നു രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് നികിത അമ്മയോട് അനുവാദം ചോദിക്കുകയും അനുവാദം നൽകുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മന്ത്രി വി എൻ വാസവൻ, കലക്ടർ എം അഞ്ജന എന്നിവർ നികിതയുടെ വീട്ടിലെത്തി. തോമസ് ചാഴികാടൻ എംപി കേന്ദ്രമന്ത്രി വി മുരളീധരനുമായും ജർമനിയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ