ബഹുമാനിച്ചില്ലെന്ന് ആരോപണം, പൈസ എറിഞ്ഞ് കൊടുത്തത് ചോദ്യം ചെയ്തു; ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പു ജീവനക്കാരന് ക്രൂരമര്‍ദനം

കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പുജീവനക്കാരന് ക്രൂരമര്‍ദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്. 

വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് മർദിച്ചത്. പെട്രോള്‍ അടിക്കാനെത്തിയപ്പോള്‍ പെട്രോള്‍ ടാങ്കിന്റെ  അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോള്‍ അടിക്കാനെത്തിയ ആള്‍ പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാള്‍ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നല്‍കി. പിന്നീട് തിരികെയെത്തി ഫോണ്‍ നമ്പറും അഡ്രസും ചോദിച്ചു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദിഖിനെ മര്‍ദിക്കുകയുമായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്. 

സിദ്ദിഖിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിദ്ദിഖിനെ ഇയാള്‍ മര്‍ദിക്കുമ്പോള്‍ സിദ്ദിഖ് മറിഞ്ഞുവീഴുന്നതും ചുറ്റുമുളളവര്‍ പിടിച്ചുമാറ്റാന്‍ പോലും തയ്യാറാകാതെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെയാണ് സമീപത്തെ ചെറുപ്പക്കാര്‍ വിവരമറിയുന്നതും സിദ്ദിഖിനെ കൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com